Sunday 16 October, 2011

ടി.വി.രാജേഷില്‍ നിന്നും ഇതു പ്രതീക്ഷിച്ചില്ല

തിരുവനന്തപുരം: നിയമസഭയുടെ നടുത്തളത്തില്‍ വനിതാ വാച്ച്ആന്‍ഡ് വാര്‍ഡിനെ താന്‍ കൈയേറ്റം ചെയ്തുവെന്ന ആരോപണത്തോട് പ്രതികരിച്ച ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ. മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു.

നിയമസഭയില്‍ വെള്ളിയാഴ്ച രാവിലെ നടന്ന അനിഷ്ട സംഭവങ്ങളുടെ നിജസ്ഥിതി പരിശോധനയ്ക്കുശേഷം വൈകീട്ട് നിയമസഭാ സ്​പീക്കറുടെ ചേംബറില്‍നിന്നും പുറത്തുവന്ന് മാധ്യമപ്രവര്‍ത്തകരോട് സംഭവം വിശദീകരിക്കുമ്പോഴാണ് ടി.വി.രാജേഷ് വികാരാധീനനായത്.

ആദ്യം ജയിംസ്മാത്യു എം.എല്‍.എ. ആണ് കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വിശദീകരിച്ചത്. തുടര്‍ന്ന് ജയിംസ്മാത്യു വിശദീകരിച്ചതിലധികമായി തനിക്കൊന്നും പറയാനില്ലെന്ന ആമുഖവുമായാണ് പ്രസംഗം തുടങ്ങിയത്. ''എനിക്ക് അച്ഛനും അമ്മയും ഭാര്യയും ഉണ്ട്. അങ്ങനെയുള്ള ഞങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നത് മോശമാണ്'' എന്ന് പറഞ്ഞുവെങ്കിലും പ്രസംഗം തുടരാനാകാതെ പൊട്ടിക്കരയുകയായിരുന്നു. താന്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്തതായി തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നുംകൂടി പറഞ്ഞെങ്കിലും തുടര്‍ന്ന് സംസാരിക്കാനാകാതെ പ്രസംഗം നിര്‍ത്തുകയായിരുന്നു. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന ജയിംസ്മാത്യു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും രാജേഷിന് സംസാരിക്കാനായില്ല. തുടര്‍ന്ന് എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഇടപെട്ട് രാജേഷിനെ ആശ്വസിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. (മാതൃഭൂമി, 15.10.2011)

************************************************
കഷ്ടം തന്നെ.  ഇതാണോ യുവ എം.എല്‍.എ.-  ഇങ്ങിനെയാണ് പ്രശ്നങ്ങളെ നേരിടുന്നതെങ്കില്‍ ഇദ്ദേഹമെങ്ങിനെ ഒരു നിയമസഭാമണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടും.  ഇവരില്‍ നിന്നും ശക്തമായ പ്രതികരണവും അചഞ്ചലമായ മനസ്സാന്നിധ്യവും പ്രതീക്ഷിച്ച നാമാണ് ഇവിടെ ഞെട്ടിത്തരിച്ചുനില്‍ക്കുന്നത്.  കുറച്ചുകാലമായി കേരള രാഷ്ട്രീയത്തില്‍ കരച്ചിലുകളുടെ കുത്തൊഴുക്കാണ്.  സിന്ധുജോയി, രമേശ് ചെന്നിത്തല മുതലിങ്ങോട്ട് കരച്ചിലോടുകരച്ചില്‍തന്നെ.  എന്തായാലും കഷ്ടമായിപ്പോയി എന്നല്ലാതെ എന്തു പറയാന്‍.  രാജേഷ് എം.എല്‍.എ-യുടെ പ്രകടനം കാണണ്ടേ.  മാതൃഭൂമിയുടെ ഈ ലിങ്കില്‍ അതിന്‍െറ വീഡിയോ ഉണ്ട് കണ്ടുനോക്കൂ.
*******************************************************
ടി.വി.രാജേഷ് എം.എല്‍.എ.യുടെ പ്രകടനം

Sunday 2 October, 2011

ജനങ്ങളുടെ വിജയം

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേരളകൌമുദി ഇന്ന് (2.10.2011) എഡിറ്റോറിയല്‍ എഴുതുകയുണ്ടായി. വിഷയത്തില്‍ താല്പര്യമുള്ളതുകൊണ്ട് ഞാന്‍ അതിവിടെ പകര്‍ത്തട്ടെ;

മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍റെ ദുരിതമത്രയും ഏറ്റുവാങ്ങേണ്ടിവന്ന ഒരു ജനതയുടെ പ്രാര്‍ത്ഥനയ്ക്ക് ഒടുവില്‍ ഫലമുണ്ടായിരിക്കുകയാണ്.  എന്‍ഡോസള്‍ഫാന്‍റെ ഉത്പാദനവും വിതരണവും പരിപൂര്‍ണ്ണമായി നിരോധിച്ചുകൊണ്ടുള്ള മുന്‍ ഉത്തരവ് പരമോന്നത കോടതി കഴിഞ്ഞദിവസം ശരിവച്ചതോടെ ഇതു സബന്ധിച്ച നിലനിന്നിരുന്ന തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് ശാശ്വത വിരാമമായിരിക്കുകയാണ്.  മുന്‍ എല്‍.ഡി.എഫ്സര്‍ക്കാരും സി.പി.എം.യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ-യും ജനപക്ഷത്തുനിന്നുകൊണ്ട് ചെയ്ത സേവനങ്ങള്‍ എടുത്തുപറയേണ്ടതാണ്. മനുഷ്യന്‍റെ പ്രാണന്‍ പോയാലും വേണ്ടില്ല കച്ചവട താത്പര്യമാണ് വലുത് എന്ന നിലപാടില്‍ കഴിഞ്ഞിരുന്നവര്‍ക്ക് സുപ്രീകോടതി വിധി നിരാശാജനകമായിരിക്കുമെന്നതില്‍ സംശയമില്ല.  കോര്‍പ്പറേറ്റുകളും അവരുടെ ഒത്താശക്കാരായ ചില രാഷ്ട്രീയക്കാരും എന്‍ഡോസള്‍ഫാനുവേണ്ടി ചരടുവലി നടത്തിയതാണ് പ്രശ്നം ഇത്രയധികം നീണ്ടുപോകാന്‍ കാരണം.  കേന്ദ്ര കൃഷി മന്ത്രി ശരത്പവാറിന്‍റെ ഇതു സംബന്ധിച്ച നിലപാട് തീര്‍ത്തും ജനവിരുദ്ധമായിരുന്നു.


എഡിറ്റോറിയല്‍ മുഴുവനും വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Saturday 1 October, 2011

End of Sulfan കോടതിക്ക് മനസ്സിലായി

Endosulfan വിഷയത്തില്‍ കോടതിക്ക് കാര്യം മനസ്സിലായി.  ഇനിയും മനസ്സിലാകാത്ത ദുഷ്പ്രഭുക്കളെ ചെരുപ്പുകൊണ്ടടിക്കണം, ചീമുട്ടയ്ക്കെറിയണം.  അവരിരിക്കുന്ന സ്ഥാനങ്ങളില്‍നിന്നിറക്കിവിട്ട് അവിടെ ചാണകവെള്ളം തളിക്കണം.  ഇനിയൊരിക്കലുമവരാ സ്ഥാനങ്ങളിലെത്താന്‍ പാടില്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും വാര്‍ത്തകളും താഴെ ചേര്‍ക്കുന്നു.


മാതൃഭൂമി

എന്‍ഡോസള്‍ഫാന് പൂര്‍ണനിരോധനം 
Posted on: 01 Oct 2011

1090 മെട്രിക് ടണ്‍ കയറ്റുമതി ചെയ്യാന്‍ അനുമതി
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉത്പാദനം ദേശീയതലത്തില്‍ പൂര്‍ണമായി നിരോധിച്ച് സുപ്രീംകോടതി ഉത്തരവിറക്കി. കെട്ടിക്കിടക്കുന്ന 1090.596 മെട്രിക്ക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ ഉല്പാദകര്‍ക്ക് കര്‍ശനനിബന്ധനകളോടെ അനുമതി നല്‍കിയിട്ടുമുണ്ട്. സ്റ്റോക്കുള്ള അസംസ്‌കൃതവസ്തുക്കളുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് കോടതി വ്യക്തമാക്കി. 

കേസ് വീണ്ടും ഒക്ടോബര്‍ പത്തിന് പരിഗണിക്കും. ഡി.വൈ.എഫ്.ഐ. നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ, ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണന്‍, സ്വതന്തര്‍ കുമാര്‍ എന്നിവരുടെ ഉത്തരവ്. എന്‍ഡോസള്‍ഫാന്റെ ഉപയോഗവും ഉത്പാദനവും നിരോധിച്ച് സുപ്രീംകോടതി മെയ് 13-ന് ഈ കേസില്‍ ഇടക്കാലഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിരോധിച്ച സാഹചര്യത്തില്‍ ഉത്പാദകരുടെ കൈവശമുള്ള എന്‍ഡോസള്‍ഫാന്‍ കയറ്റുമതിചെയ്യുന്ന കാര്യത്തില്‍ വിദഗ്ധസമിതിയുടെ അഭിപ്രായവും കോടതി തേടി. എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാമെന്നാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. 

ഉത്പാദകരുടെ കൈവശം കെട്ടിക്കിടക്കുന്ന 1090.596 മെട്രിക് ടണ്ണിന്റെ കാര്യത്തില്‍മാത്രമാണ് കയറ്റുമതിക്ക് അനുമതിയുള്ളതെന്ന് കോടതി വ്യക്തമാക്കി. ഒരു രൂപത്തിലും എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കരുതെന്നും ഇക്കാര്യത്തില്‍ നേരത്തേയുള്ള ഉത്തരവ് തുടരുമെന്നും വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ കയറ്റുമതിചെയ്യുന്ന സമയത്ത് രാജ്യത്ത് മലിനീകരണം ഉണ്ടാകുന്നത് തടയാന്‍ കര്‍ക്കശമായ നിര്‍ദേശങ്ങളാണ് കോടതി നല്‍കിയിരിക്കുന്നത്. 

കയറ്റുമതിചെയ്യുന്നതിനു മുമ്പ് എല്ലാ ഉത്പാദകരും ഉത്തരവാദപ്പെട്ടവരില്‍നിന്ന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. 1971-ലെ കീടനാശിനി നിയമപ്രകാരമായിരിക്കണം അവ ടാങ്കറുകളില്‍ നിറയ്‌ക്കേണ്ടത്. കസ്റ്റംസ് കമ്മീഷണറോ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരോ ടാങ്കറുകളിലേക്ക് എന്‍ഡോസള്‍ഫാന്‍ നിറയ്ക്കുന്നതിന് മേല്‍നോട്ടം വഹിക്കണം. 

മെയ് 13-ന് നിരോധനം നിലവില്‍ വന്നതോടെ, ഉത്പാദകരുടെ കയറ്റുമതിക്കുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദുചെയ്തിരുന്നു. വെള്ളിയാഴ്ചത്തെ ഉത്തരവോടെ, അവ പുനഃസ്ഥാപിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. കയറ്റുമതിയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും ഉത്പാദകര്‍തന്നെ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിദേശത്തുനിന്നു 1734 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കയറ്റുമതിചെയ്യുന്നതിനാണ് ഓര്‍ഡര്‍ ലഭിച്ചത്. എന്നാല്‍, ആകെ 1090.596 മെട്രിക് ടണ്‍ മാത്രമാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളതെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അത്രയും കയറ്റുമതിചെയ്യുന്നതിന് അനുമതി നല്‍കിയത്. 

മെക്‌സിക്കോ, അര്‍ജന്റീന, ഗ്വാട്ടിമാല, ഇക്വഡോര്‍, ഉറുഗ്വായ്, മൊസാംബിക്, സുഡാന്‍, ഉഗാണ്ട, സാംബിയ, പാകിസ്താന്‍, ചൈന, ബ്രസീല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് വിദഗ്ധസമിതി നിര്‍ദേശിച്ചിട്ടുള്ളത്. ഉത്പാദകര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, ഡി.വൈ.എഫ്.ഐക്കു വേണ്ടി കൃഷ്ണന്‍ വേണുഗോപാല്‍, ദീപക് പ്രകാശ്, സംസ്ഥാനസര്‍ക്കാറിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ആര്‍. രമേശ് ബാബു എന്നിവര്‍ ഹാജരായി. 

എന്‍ഡോസള്‍ഫാന്‍ എന്തിനിവിടെ സൂക്ഷിക്കണം?-ചീഫ് ജസ്റ്റിസ്


ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ മൂലം രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച്.കപാഡിയയുടെ അധ്യക്ഷതയിലുള്ള സുപ്രീംകോടതിബെഞ്ച് വ്യക്തമാക്കി. ''എന്തിനിത് ഇന്ത്യയുടെ മണ്ണില്‍ സൂക്ഷിച്ച് ഈ മണ്ണ് മലിനീകരിക്കണം? അത് അപകടകരമാണ്''-ചീഫ് ജസ്റ്റിസ് പറഞ്ഞു. കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കുകയാണെങ്കിലും ഒരു രാജ്യത്തെയും എന്‍ഡോസള്‍ഫാന്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന്റെ ഉത്തരവാദിത്വമാണ് ആ രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷിതത്വമെന്നും വാദത്തിനിടെ കോടതി വ്യക്തമാക്കി. 

എന്നാല്‍, സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ തന്നെ ചിലതരം വിളകള്‍ക്കു എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഉത്പാദകര്‍ക്കു വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ ബദല്‍ എന്താണെന്ന് അദ്ദേഹം ചോദിച്ചു. 

പഞ്ഞി, കാപ്പി, തേയില, പുകയില, നെല്‍, ഗോതമ്പ് തുടങ്ങിയവയ്ക്ക് എന്‍ഡോസള്‍ഫനല്ലാതെ മറ്റൊരു ബദലില്ല. എന്നാല്‍, കയറ്റുമതിയെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഇവിടെ നിന്നു കയറ്റിയയയ്ക്കുന്ന എന്‍ഡോസള്‍ഫാന്‍ തിരികെയെത്താതിരിക്കാന്‍ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ.യ്ക്ക് വേണ്ടി ഹാജരായ കൃഷ്ണന്‍വേണുഗോപാല്‍ ആവശ്യപ്പെട്ടു. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഉത്പാദകര്‍ക്കായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.